2ജി സ്പെക്ട്രം അഴിമതി കേസില്‍ വിധി ഡിസംബര്‍ 21ന്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ രാജ്യസഭാ അംഗം കനിമൊഴി അടക്കമുള്ളവര്‍ പ്രതിയായ 2ജി സ്പെക്ട്രം അഴിമതി കേസില്‍ വിധി പറയുന്നത് ഡിസംബര്‍ 21ലേക്ക് മാറ്റി. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതി സ്പെഷ്യല്‍ ജ്ഡ്ജി ഒ.പി സൈനിയാണ് വിധി പറയുക. കോടതിയില്‍ സമര്‍പ്പിച്ച ഫയലുകള്‍ അനേകം ഭാഗങ്ങളുള്ളതും സാങ്കേതിക സ്വഭാവമുള്ളതിനാലും വിധി പറയാനായിട്ടില്ലെന്നും അക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നവംബര്‍ ഏഴിലേക്ക് കേസ് നേരത്തെ നീട്ടിയിരുന്നു.
എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികള്‍. മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് കേസിന് വഴിവെച്ചത്. സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക (ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നാണ് സി.എ.ജി കണ്ടെത്തല്‍.
മലയാളി മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ റിപ്പോര്‍ട്ടാണ് വന്‍ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്ബത് ടെലികോം കമ്ബനികള്‍ക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ലേല നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും രാജ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.