എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനിരിക്കെ പിസി ജോർജിനോട് ഹാജരാകാൻ നിർദേശം നൽകി പോലീസ്. വിദ്വേഷ പ്രസംഗ കേസിൽ നാളെ (മെയ് 29) ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് നിർദേശം. ഉച്ചയ്ക്ക് ശേഷമാണ് പിസി ജോർജിന് നോട്ടീസ് ലഭിച്ചത്. ഇതോടെ പിസിയുടെ നാളത്തെ തൃക്കാക്കര പ്രചാരണം അനിശ്ചിതത്വത്തിൽ ആയി. അന്വേഷണവുമായി സഹകരിക്കാം എന്ന ഉറപ്പിലാണ് ജോർജിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചത്.
ഹാജരാകാനുള്ള പോലീസ് നിർദേശത്തിൽ പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്നായിരുന്നു പി സി ജോർജ് പ്രതികരിച്ചത്.
തൃക്കാക്കരയിലേക്കുള്ള പിസി ജോർജിൻ്റെ വരവ് തടയാനാണ് നാളെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു. പിസി ജോർജിന് കൂച്ചുവിലങ്ങിടാനാണ് സർക്കാരിൻ്റെ ശ്രമം. പിസിയുടെ തൃക്കാക്കരയിലെ മറുപടി മുഖ്യമന്ത്രി ഭയപ്പെടുന്നു. ഇത് ഒരു കാരണവശാലും എൻഡിഎ അംഗീകരിക്കില്ല. ചില സത്യങ്ങൾ അദ്ദേഹം വോട്ടർമാരോട് തുറന്നു പറയുമെന്നതാണ് ഈ ഭയത്തിന് കാരണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പിസി നാളെ തൃക്കാക്കരയിലെത്തി വോട്ടർമാരോട് സംവദിക്കും. ആർക്കും അദ്ദേഹത്തെ തടയാനാവില്ല. മതഭീകരവാദികൾക്ക് നൽകിയ ഉറപ്പ് പാലിക്കാനാണ് പിസിയെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയുടെ പേരിൽ 40 കേസുകളുണ്ട്. അദ്ദേഹത്തെ കാണാനില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതിനെല്ലാമെതിരെയുള്ള ജനവിധിയാണ് തൃക്കാക്കരയിലുണ്ടാവുകയെനും പികെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.