ലോകത്തെ ഒടിടി പ്ലാറ്റ്ഫോമുകളിൽ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഏകദേശം 300 പേർക്കാണ് ഇതോടെ ജോലി നഷ്ടമായത്. വരിക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് കമ്പനി ചെലവ് കുറയ്ക്കുന്നതിലേക്ക് നീങ്ങിയതും ജീവനക്കാരെ പിരിച്ചുവിട്ടതും.
നൂറ്റിയമ്പതോളം പേർക്കാണ് അമേരിക്കയിൽ മാത്രം ഈ തീരുമാനത്തിലൂടെ ജോലി നഷ്ടമാകുകയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും. തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് അവകാശപ്പെടുന്നത്. എന്നാൽ വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കേണ്ടത് അത്യാവശ്യമായി. അത് കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.
വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. കൂടാതെ പരസ്യം അടക്കം ഉൾപ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട്.