തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, മരണവിവരം അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ
പാലക്കാട്: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം. പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ആശുപത്രിക്ക് നേരെ ഉയരുന്നത്. ഇതിനിടെയാണ് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത്.
കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചത്. കാലിലെ സർജറിക്കായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
മരണ വിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും പിറ്റേ ദിവസം അമ്മയും മരിച്ചിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കേയാണ് അടുത്ത മരണം സംഭവിച്ചിരിക്കുന്നത്.