തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു.

കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാർ പ്രസാദ് രചിച്ചിട്ടുണ്ട്.

ഏറെക്കാലം ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിന്‍റെ അവതാരകനായിരുന്നു. നാടകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 2003-ല്‍ മോഹൻലാൽ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്‍റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടൻ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയിട്ടുണ്ട്.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാള സാഹിത്യത്തിൽ ബിരുദം നേടിയ ബിയാർ പ്രസാദ്, പിന്നീട് ടെലിവിഷൻ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.