മഞ്ചേശ്വരം കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.കെ സുരേന്ദ്രൻ ഒന്നാം പ്രതി

മഞ്ചേശ്വരം: തിരഞ്ഞെടുപ്പ് കോഴ കേസില്‍ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയായി. 2021 ലെ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് കോഴ നല്‍കി എന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് കാസര്‍ഗോഡ് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കെ സുരേന്ദ്രനെ കൂടാതെ മറ്റ് അഞ്ച് പേര്‍ പ്രതിപ്പട്ടികയിലുണ്ട്.

യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്,കെ സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റും ആയ അഡ്വ കെ ബാലകൃഷ്ണ ഷെട്ടി, വൈ സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.

കൊടകര കുഴല്‍പണ കേസിലും സുനില്‍ നായിക്കിന്റെ പേര് കേട്ടിരുന്നു. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച അധ്യക്ഷനായിരുന്ന കാലത്തായിരുന്നു സുനില്‍ നായിക് ട്രഷറല്‍ ആയിരുന്നത്. ബിജെപിയുമായി ബന്ധപ്പെട്ട മറ്റ് ചില വിവാദങ്ങളും സുനിൽ നായിക്കിനെതിരെ ഉണ്ടായിരുന്നു.2021 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പണവും ഫോണും നല്‍കുകയും ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.

ഇന്ത്യന്‍ ജനാധിപത്യ നിയമത്തിലേയും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലേയും വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും തന്നുവെന്നും മംഗലാപുരത്ത് ഷോപ്പ് നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.