കൃത്രിമനിറങ്ങളടങ്ങിയ മിഠായികൾ കഴിക്കരുത്; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണർ അറിയിച്ചു.

വിദ്യാർഥികൾ സ്കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽനിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.കൃത്രിമനിറങ്ങൾ, നിരോധിത നിറങ്ങൾ എന്നിവയടങ്ങിയ മിഠായികൾ ഉപയോഗിക്കാതിരിക്കുക.

ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കുക.

ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികൾ മാത്രം വാങ്ങുക.

കൊണ്ടുനടന്ന് വിൽക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്.

നിരോധിച്ച റോഡമിൻ-ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിക്കുന്നു.

ഗുണനിലവാരമില്ലാത്ത മിഠായികൾ സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കർശനമാക്കി.

കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് പരിസരപ്രദേശങ്ങളിലെ കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികൾ നശിപ്പിച്ചതായും അസി. കമ്മിഷണർ അറിയിച്ചു