ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്ന് ഉപയോഗിച്ച ഒരാൾ മരിക്കുകയും നിരവധി പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അ‍ഡ്മിനിസ്ട്രേഷൻ

ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്ന് ഉപയോഗിച്ച ഒരാൾ മരിക്കുകയും നിരവധി പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അ‍ഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്.ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗിച്ചതിന് ശേഷമാണ് കാഴ്ച നഷ്ടമാകുകയും ഒരാൾ മരിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.

കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവയ്ക്കുള്ള പരിഹാരമായാണ് ആര്‍ട്ടിഫിഷല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌ ഉപയോഗിക്കുന്നത്.യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അ‍ഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചെന്നൈയിലെ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ മരുന്ന് നിർമാണ കമ്പനിയിൽ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തി.തുള്ളിമരുന്നിന്റെ സാമ്പിളുകളും മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളുടെ സാമ്പിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ഫാര്‍മ ആരോപണ വിധേയമായ തുള്ളിമരുന്ന് അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഈ തുള്ളിമരുന്ന് ഉപയോഗിക്കരുതെന്ന് നിർദേശവും നൽകി.സംഭവത്തില്‍ യുഎസ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും മരുന്ന് ഉപയോഗിച്ച ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചു.

ഈ തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കണ്ണിലെ അണുബാധ, കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55ഓളം ആരോഗ്യപ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അ‍ഡ്മിനിസ്ട്രേഷൻ അധികൃതർ ആരോപിക്കുന്നത്