വിവാദ പ്രസംഗത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ,സുരേഷ് ഗോപി

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും അവിശ്വാസികളോട് അനാദരവില്ലെന്നും വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി എത്തി.ശബരിമലയിലെ ശല്യക്കാരെയും തൻ്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ സുരേഷ് ഗോപി വ്യക്തമാക്കി.

” എന്റെ  സമീപകാല പ്രസംഗങ്ങളിൽ ഒന്നിൽ നിന്നുള്ള വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നതായി കണ്ടു. എന്നാൽ അത് എഡിറ്റ് ചെയ്തതാണ്. പ്രശ്നം അറിഞ്ഞ ഉടൻ തന്നെ പ്രതികരിക്കണമെന്ന്  ആഗ്രഹിച്ചു. അവിശ്വാസികളുടെയും നിരീശ്വരവാദികളുടെയും മൂല്യവത്തായതും വിവേകപൂർണ്ണവുമായ ചിന്തകളോട് അനാദരവില്ല, അങ്ങനെ ഒരിക്കലും ചെയ്യില്ല.  അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആശയം വഴിതിരിച്ചുവിടാനായാണ് പ്രസംഗ ശകലം ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.

രാഷ്ട്രീയ നേട്ടങ്ങൾക്കായി, തന്റെ രാഷ്ട്രീയം പ്രദർശിപ്പിക്കാൻ ആരെയും അനുവദിക്കരുത്, അതിനെ പൂർണമായും എതിർക്കുന്നു. തന്റെ ഉദ്ദേശം പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. രാഷ്ട്രീയപരമായിട്ടല്ല സംസാരിച്ചത്. അങ്ങനെ ഒരിക്കലും ചെയ്യില്ല.ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള തൻ്റെ മതപരമായ ആചാരങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി താൻ പ്രാർഥിക്കും. ശബരിമലയിലെ ശല്യക്കാരെയും തന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു തന്റെ ഉദ്ദേശവും ഉള്ളടക്കവും”.സുരേഷ് ഗോപി പറഞ്ഞു.

വിശ്വാസികളെ സ്നേഹിക്കുമെന്നും അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾ ഹനിക്കാൻ വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർഥിക്കുമെന്നുമായിരുന്നു ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ സുരേഷ് ഗോപിയുടെ പരാമർശം.