ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായ പിജി വിദ്യാർത്ഥിനി മരിച്ചു

ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ച . കെഎംസി പി ജി മെഡിക്കൽ വിദ്യാർത്ഥിനി ഡോ. ഡി പ്രീതി (26) ഇന്നലെ രാത്രിമരണത്തിനു കീഴടങ്ങി. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയാണ് പ്രീതിയുടെ മരണം.

ഡോ.സൈഫ് എന്ന സീനിയർ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഡ്യൂട്ടി സമയത്ത് വാഷ്‌റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ച്‌ പിതാവ് നരേന്ദറിനെ അറിയിച്ചിരുന്നു.ഇക്കാര്യം കാണിച്ചു് നരേന്ദർ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.

മരിച്ച ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുതൽ വിവിധ ആദിവാസി സംഘടനകൾ ആശുപത്രിയിൽ തടിച്ചുകൂടിയത് നേരിയ സംഘർഷത്തിന് വഴിവെച്ചു.രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫ് 2022 ഡിസംബർ മുതൽ  പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നുമാണ് ആക്ഷേപം.

പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ചതിന് പിന്നാലെ പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർത്ഥിയായ ഡോ. എം എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന് ബി‌ജെപി ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ്‌ രംഗത്തെത്തി.