അഭിപ്രായം പറയാൻ പാടില്ലെങ്കിൽ വായ തുറക്കുന്നില്ല,കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടി വേദിയിലല്ലാതെ പുറത്ത് വിമർശനങ്ങൾ നടത്തിയെന്നാരോപിച്ചു് കെ മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയിൽ വിമർശനം ഉയരുകയാണ്.കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പാ‍ർട്ടിക്കകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല.പാർട്ടി പ്രവ‍ർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും.പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് ലഭിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

പാർട്ടി വേദിക്ക് പുറത്ത് വിമർശനം നടത്തിയെന്ന കാര്യത്തിൽ എവിടെയാണ് പാർട്ടി വേദിയെന്ന് കെ മുരളീധരൻ ചോദിച്ചു. പാർട്ടി വേദിക്ക് വേണ്ടിയാണ് രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത്. ഇതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

മിണ്ടാതിരിക്കുന്നവർക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ. ഇന്ന് ആരും രാജാവ് നഗ്നനാണ് എന്ന് പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ല.കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്നും എം കെ രാഘവൻ കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ വിമർശിച്ചിരുന്നു.എം കെ രാഘവനെ പിന്തുണച്ച് കെ മുരളീധരൻ രം​ഗത്തെത്തിയിരുന്നു.