തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.ഡോ. വന്ദന ദാസിൻ്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായ, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് ഡോക്ടർമാർ പരമാവധി ശ്രമിച്ചിരുന്നു. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പോലീസ് എയ്‌ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും.ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും ഡോക്ടറുടെ കൊലപാതകത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച വീണാ ജോർജ് പറഞ്ഞു.
വീട്ടിൽ ആക്രമണങ്ങൾ നടത്തിയതിനു ബന്ധുക്കളുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയിൽ അക്രമം നടത്തിയത്.ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു.ആക്രമണത്തിൽ പോലീസുകാരന് തലക്ക് കുത്തേറ്റിട്ടുണ്ട്.
നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വന്ദനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഡോക്ടറുടെ നാടായ കോട്ടയത്ത് നടക്കും.