സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യ,കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റിൽ

മാനന്തവാടി: വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുൽപള്ളിയിലെ വീട്ടിൽനിന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്ത കെ.കെ.എബ്രഹാമിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസിലെ ഒരു വിഭാഗവും രാഷ്ട്രീയ എതിരാളികളുമാണ് തനിക്കെതിരെ ആരോപണമുയർത്തുന്നത്. താൻ നിരപരാധി ആണെന്നും വായ്പ നൽകിയത് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചാണെന്നും ഏത് നിയമ നടപടിയും സ്വാഗതം ചെയ്യുന്നതായും കെ കെ എബ്രഹാം പറഞ്ഞു.

രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും കോൺഗസ് നേതൃത്വം മറുപടി പറയണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി പുൽപള്ളിയിൽ റാലി നടത്താനും, മുൻ ഭരണസമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കാനുമാണ് ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം.രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു.