തിരുവനന്തപുരം: സീതാറാം യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലനാണ്. അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ സിപിഎം ശ്രമിക്കുന്നു.വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിൻ്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചാണ്. കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് സിപിഎം കോഴിക്കോട് സെമിനാർ നടത്തിയതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിൽ മോദി സർക്കാരിൻ്റെ വികസനവും ജനക്ഷേമനയങ്ങളും ചർച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിൻ നടത്താൻ സിപിഎം മുന്നിട്ടിറങ്ങുന്നത്. വർഗീയ കലാപമുണ്ടാക്കുന്ന പ്രചരണത്തിൽ നിന്നും മാർകിസ്റ്റ് പാർട്ടി വിട്ടു നിൽക്കണം.സിപിഎമ്മിൻ്റെ ഇരട്ടത്താപ്പും കപടതയും കേരളം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഒരു മതവിഭാഗത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അവർ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാനായിരുന്നു പിണറായി സർക്കാരും സിപിഎമ്മും ധൃതി കാട്ടിയത്. ഇനിയെങ്കിലും അയ്യപ്പഭക്തൻമാരോട് മാപ്പ് പറയാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് ഇപ്പോൾ നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു ഇന്നലെ കോഴിക്കോട് നടന്ന സിപിഎം സെമിനാറിൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത്.വർഗീയ അജണ്ടയാണ് യുസിസി ഉയർത്തുന്നത്. ഏകത്വവും സമത്വവും ഒന്നല്ല. പരിഷ്കരണങ്ങൾ നടപ്പാക്കേണ്ടത് ചർച്ചകളിലൂടെയാണെന്നും യെച്ചൂരി പറഞ്ഞു
ഏകീകൃത സിവിൽകോഡിനെ ഒരു മാധ്യമമാക്കി ഉപയോഗിച്ച് ആർഎസ്എസിന്‍റെനൂറാം വാർഷികമാകുമ്പോഴേക്ക് ഇന്ത്യയെ വർഗീയ രാജ്യമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സെമിനാറിൽ വിമർശിച്ചിരുന്നു.