തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നെന്ന നിയമസഭ വിജ്ഞാപനത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.6 മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായിരുന്ന ഉമ്മന്‍ചാണ്ടി എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും.അന്ന് ആവശ്യങ്ങളും പരാതികളും ആവലാതികളുമായി ഒരു വലിയ ജനക്കൂട്ടവും ആ വീടിന്റ മുന്നിലുണ്ടാവും.ആ സ്നേഹബന്ധത്തിന്റെ കരുത്തിലാണ് 12 തവണ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കയച്ചത്.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമായ മകൻ ചാണ്ടി ഉമ്മന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.