തിരുവനന്തപുരം: തമിഴ്‌നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ചിറയിൻകീഴിൽ പിടിയിൽ. .തട്ടിയെടുത്ത കുട്ടിയുമായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്‌നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്.കുട്ടിയെയും പ്രതികളെയും തമിഴ്‌നാട് പോലീസിന് കൈമാറി.
തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് സംഘത്തെ കണ്ടെത്താനായത്.തമിഴ്‌നാട് വടശ്ശേരി ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്.
തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റർ കേസിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ ഏറനാട് ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇത് കേരള പോലീസിനെ അറിയിക്കുകയും ഒപ്പം പ്രതികളുടെ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചിറയിൻകീഴ് റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു കൈക്കുഞ്ഞുമായി രണ്ടുപേർ ഇരിക്കുന്നത് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുകയും, അന്വേഷണത്തിൽ കുട്ടിയെ തിരിച്ചറിയുകയുമായിരുന്നു.