മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കണമെന്നു ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.പശ്ചിമബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മോദിയുടെ പരമാര്‍ശം.പ്രാദേശിക അടിസ്ഥാനത്തില്‍ എന്‍ഡിഎ എംപിമാരെ തരംതിരിച്ച ശേഷം ഓരോ സംഘത്തിലും 40 അംഗങ്ങളെ ഉള്‍പ്പെടുത്തി അവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ പ്രദേശം മുതല്‍ ബുന്ദേല്‍ഖണ്ഡ് വരെയുള്ള മേഖലയിലെ 45 എന്‍ഡിഎ എംപിമാരുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പോസിറ്റീവ് സന്ദേശം നല്‍കി വേണം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനെന്നും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും മോദി എം പി മാർക്ക് നിര്‍ദ്ദേശം നല്‍കി.

‘മെഹറം’ ഇല്ലാതെ തന്നെ ഏകദേശം 4000 മുസ്ലീം സ്ത്രീകള്‍ക്ക് ഈ വര്‍ഷം ഹജ്ജിന് പോകാനായി.കൂടുതല്‍ പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാനുള്ള അവസരങ്ങള്‍ ലഭിച്ചു.ഹജ്ജ് നയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ് വിശ്വാസികള്‍ക്ക് തുണയായതെന്നും മന്‍ കി ബാത്തിലൂടെ മോദി പറഞ്ഞു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വികസന പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും 2019ൽ മുസ്ലീം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണം) സംരക്ഷണവുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയതു കാരണമാണ് മുത്തലാഖിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ കഴിഞ്ഞതെന്നും മോദി പറഞ്ഞു.മുസ്ലീം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനാൻ സർക്കാർ അനവധി പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യ’ എന്ന പുതിയ സഖ്യത്തില്‍ അണിനിരന്നിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം. യുപിഎ എന്ന അവരുടെ സഖ്യത്തിന് മേലുള്ള അഴിമതിയാരോപണങ്ങള്‍ മറച്ചുപിടിക്കപ്പെടുകയാണ്. ഇതൊന്നും ജനങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.