ഉത്തര്‍ പ്രദേശ് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മത്സരിക്കും.ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിൽ വന്‍ തിരിച്ചുവരവ് ആഗ്രഹിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിൽ വന്‍ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്.അത് കൊണ്ട് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണ്ണായകമാണ് ഉത്തര്‍ പ്രദേശ് എന്ന സംസ്ഥാനം.80 അംഗങ്ങളാണ് ഉത്തര്‍ പ്രദേശിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ എത്തുന്നത്.
പ്രതിപക്ഷ സഖ്യമായ INDIA യുടെ രൂപീകരണത്തിന് ശേഷം പുറത്തുവന്ന ഉദ്വേഗഭരിതമായ വാര്‍ത്തയാണ് രാഹുലിന്‍റെ അമേത്തിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം. രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാല എന്ന് വിളിക്കപ്പെടുന്ന ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ സഹായത്തോടെ തിരിച്ചുവരവ് നടത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.2024 ല്‍ നടക്കാനിരിയ്ക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നടത്തിയ പ്രഖ്യാപനം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടിയിൽ അടുത്തിടെ നടന്ന ആഭ്യന്തര പുനഃസംഘടന പ്രകാരം യുപി കോൺഗ്രസിന്‍റെ കമാൻഡറായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ സംബന്ധിക്കുന്ന ഈ പ്രഖ്യാപനം അജയ് റായ് നടത്തിയിരിയ്ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പാർലമെന്‍റ് സീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നിടത്ത് അവരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ഒന്നടങ്കം ഉണ്ടാകും എന്നായിരുന്നു അജയ് റായ് നല്‍കിയ മറുപടി.
പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അമേത്തി കൈയടക്കിയ സ്മൃതി ഇറാനി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.