സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

കൊല്ലം: സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്.

ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് കുളത്തിൽ വീണത് കണ്ട ഗിരികുമാർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു.ദൃശ്യങ്ങൾ പരിസരത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളിൽനിന്നു പുറത്തുപോയ ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് തിരച്ചിൽ നടത്തിയ ബന്ധുക്കൾ വിളിച്ചപ്പോൾ അനിയൻകുഞ്ഞിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹവും പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കുന്നതിനിടെ അനിയൻകുഞ്ഞിന്റെ മൃതദേഹവും കുളത്തിൽ പൊങ്ങി ക്ഷേത്രക്കുളത്തിൽ പൊങ്ങി.കൂലിപ്പണിക്കാരനായ അനിയൻകുഞ്ഞ് അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ റെജി ചാക്കോ, കുഞ്ഞുമോൾ.മരിച്ച ഗിരികുമാർ കൊല്ലം ശ്രീനാരായണ കോളേജിലെ റിട്ട. സൂപ്രണ്ടാണ്. ഐ.സി.ഡി.എസ് സൂപ്പർവൈസറായ സീനാഗിരിയാണ് ഭാര്യ. മക്കൾ: അനന്തു ഗിരി (ഐഡിഎഫ്സി ബാങ്ക്, കരിക്കോട്), കൃഷ്ണ ഗിരി(പിജി വിദ്യാർത്ഥി,പുനലൂർ എസ്എൻ കോളേജ്).