അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ, പോക്‌സോ കേസില്‍ ആദ്യത്തെ വധശിക്ഷ

കൊച്ചി: കേരളത്തെ ഞെട്ടിച്ച ആലുവ ബലാത്സം​ഗ കൊലക്കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി.തൂക്കുകയറിന് പുറമെ അഞ്ച് ജീവപര്യന്തവുമുണ്ട്.എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളിൽ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

വിചാരണ പൂര്‍ത്തിയാക്കി 110-ാം ദിവസമാണ് കേസില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് 5 വര്‍ഷം തടവ്, കുട്ടിയ്ക്ക് ലഹരി പദാര്‍ത്ഥം നല്‍കിയതിന് 3 വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.

പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പ്രതിയുടെ പ്രായം പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രായവും സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരുന്നത്.പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂഷന്റെ ആവശ്യം അം​ഗീകരിക്കുകയായിരുന്നു.

ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ഈ വധശിക്ഷാ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്