വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് , യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായ പരാതി ശരിയാണെങ്കിൽ ഗൗരവകരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് പരാതികൾ അന്വേഷണത്തിന് ഡിജിപിക്ക് കൈമാറിയെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് എ എ റഹീം എം.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന സംഭവമാണിത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എഎ റഹീം ആവശ്യപ്പെട്ടു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണെന്നും അദ്ദേഹം ആരോപിച്ചു.രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി