ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളിലാണ് ബിജെപി. തെലങ്കാനയിൽ കോൺഗ്രസ് മന്ത്രിസഭ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. .ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള കേന്ദ്ര നിരീക്ഷകരെ ബിജെപി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.ഇവർ സംസ്ഥാനങ്ങളിലെത്തി എംഎൽഎമാരെ കണ്ട് ആർക്കാകും പിന്തുണയെന്ന് ഉറപ്പിച്ചാകും തീരുമാനമെടുക്കുക.
മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകാനില്ലെന്ന് സൂചനകൾ നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികൾ ഈ തീരുമാനത്തിൽ തൃപ്തരല്ല. മാമാജി തന്നെ സംസ്ഥാനത്തെ നയിക്കണമെന്നാണ് ഇവർ പറയുന്നത്.സമവായത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ചൗഹാനെ തന്നെ മുഖ്യമന്ത്രിയാക്കാനാകും പാർട്ടി തീരുമാനം. നരേന്ദ്രസിങ് തോമർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മകന്‍റെ പേരിലുള്ള അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുന്ന അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വസുന്ധര രാജെ ഇവിടെ മുഖ്യന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട് . ഡൽഹിയിലെത്തിയ ഇവർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി ചർച്ച നടത്തിയിരുന്നു.വസുന്ധരയ്ക്ക് പുറമെ, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണു, ദിയാകുമാരി, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ്ങിനാണ് സാധ്യത ഇവരും ഇന്നലെ നദ്ദയെ സന്ദർശിച്ചിരുന്നു.