കമല്‍നാഥ് ബിജെപിയിലേയ്ക്ക്,കമല്‍നാഥിന് രാജ്യസഭാ സീറ്റും നകുല്‍ നാഥിന് ലോക്‌സഭ സീറ്റും മന്ത്രിപദവും ബിജെപി വാഗ്‌ദാനം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥ് ബിജെപിയിലേയ്ക്ക്. മധ്യപ്രദേശില്‍ വലിയ തിരിച്ചടി നേരിടുകയും ഭരണം നഷ്ടമാകുകയും ചെയ്തതിന് പിന്നാലെയാണ് കമല്‍നാഥ് കളംമാറ്റി ചവിട്ടാനൊരുങ്ങുന്നത്. ബിജെപി കേന്ദ്ര നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്‌സഭ സീറ്റും മന്ത്രിപദവും ബിജെപി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിരവധി തവണ എംപിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് താത്പ്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറാന്‍ കമല്‍നാഥ് നിര്‍ബന്ധിതനായതെന്നും പറയപ്പെടുന്നു.

അന്തിമ തീരുമാനം എടുക്കുന്നതിനായി ഈ മാസം 13ന് കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.രാജ്യസഭാ എംപി വിവേക് തന്‍ഖയും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.