മോസ്കോ: തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടു.നൂറിലേറെ പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെ മുഖംമൂടി ധരിച്ച അക്രമികൾകാണികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്തുണ്ടായ സ്ഫോടനങ്ങളിൽ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തത്തെ ബാധിച്ചു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം നടന്നത്.പരിപാടി നടന്നത് ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിട സമുച്ചയത്തിലായിരുന്നു. സംഭവസ്ഥലത്ത് ആറായിരത്തോളം പേർ സന്നിഹിതരായിരുന്നു.
സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.