കൊച്ചി : യേശു ക്രിസ്തു ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിച്ചു.പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു.ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്.
ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണിന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുർബാന അനുഷ്ടിക്കുന്നതെന്നാണ് വിശ്വാസം.സിറോ മലബാർ സഭാ തലവനും മേജർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6:30ന് തന്നെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു.
പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കർമികത്വം വഹിച്ചു.ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും.ഓർത്തഡോക്സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നത്. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും.