പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും

ദോഹ: ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ സ്വിറ്റ്സ‍ർലൻഡിനെയും പോർച്ചുഗൽ ഉറുഗ്വേയേയും നേരിടും. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ കാമറൂൺ സെർബിയയെയും 6.30ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണ കൊറിയ ഘാനയെയും നേരിടും.

ആദ്യ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തപ്പോള്‍ പോര്‍ച്ചുഗല്‍ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. അതേസമയം, ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂപ്പര്‍ താരം നെയ്‌മർ ഇന്ന് കളിക്കില്ല. സെർബിയക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

നെയ്‌മറിന് പകരം ആരിറങ്ങും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വ്യക്തമാക്കി. റിസർവ് നിരയിലുള്ളവർ മികവ് തെളിയിക്കാൻ കാത്തിരിക്കുകയാണെന്നും നെയ്‌മറുടെ അഭാവത്തിൽ ആശങ്കയില്ലെന്നും ടിറ്റെ പ്രതികരിച്ചു.

പകരക്കാർ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും എഡർ മിലിറ്റാവോ, ഡാനി ആൽവസ്, ഫ്രെഡ്, റോഡ്രിഗോ എന്നിവരിലേക്കാണ് ടിറ്റെ സൂചനകൾ തുറന്നിട്ടത്. ഗോൾകീപ്പറായി അലിസൺ ബെക്കർ തുടരും. പ്രതിരോധത്തിൽ ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോ അല്ലെങ്കിൽ ഡാനി ആൽവസ് എത്തും. കസിമിറോ, ലൂക്കാസ് പക്വേറ്റ എന്നിവർക്കൊപ്പം നെയ്മറിന് പകരം റോഡ്രിഡോ, ഫ്രഡ് എന്നിവരില്‍ ഒരാളെയാകും പരിഗണിക്കുക.