കൊച്ചി : കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് അമ്മയുടെ സുഹൃത്തായ ഷാനിഫ്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.തന്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഷാനിഫിന്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചുനോക്കിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
ചേര്‍ത്തല എരമല്ലൂർ സ്വദേശിനി അശ്വതിയും കണ്ണൂര്‍ ചക്കരക്കൽ സ്വദേശി ഷാനിഫും അടുപ്പത്തിലായിട്ട് നാലുമാസമായി.ഇതിനിടെ അശ്വതിക്ക് ഒരു കുഞ്ഞ് പിറന്നു.അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയ ഷാനിഫ് കുഞ്ഞിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
കുഞ്ഞിനെ കൊല്ലാന്‍പോകുന്ന കാര്യം അശ്വതിയോട് ഷാനിഫ് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഷാനിഫും അശ്വതിയും ലോഡ്ജില്‍ മുറിയെടുത്തതെന്നുമാണ് പൊലീസ് നല്‍കുന്നവിവരം.ഒന്നാംതീയതി കുഞ്ഞുമായെത്തി ലോഡ്ജില്‍ മുറിയെടുത്ത ഇവർ രണ്ടിന് രാവിലെയാണ് അബോധവസ്ഥയിലായ കുഞ്ഞുമായി ജനറല്‍ ആശുപത്രിയിലെത്തിയത് . ആദ്യം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നും പിന്നീട് കുഞ്ഞ് കൈയില്‍നിന്ന് വീണതാണെന്നുമാണ് ഡോക്ടറോട് പറഞ്ഞത്.കുഞ്ഞിന്റെ ദേഹത്ത് പരിക്കുകള്‍ കണ്ട് സംശയംതോന്നിയ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.