കൊല്ലം: ദശാബ്ദങ്ങളായുള്ള ഇരവിപുരത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് പുതുതായി നിർമ്മിച്ച റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. റെയിൽവേയുടെ 6.75 കോടി രൂപയുടെ വിഹിതമുൾപ്പെടെ ആകെ 38.21 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി പൂർത്തിയാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിനായി 10,04,02,248 രൂപയും, കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 86,88,529 രൂപയും ചെലവായപ്പോൾ, പാലത്തിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20,54,99,817.60 രൂപ വിനിയോഗിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരവിപുരം എം.എൽ.എ. എം. നൗഷാദ്, സിപിഎം ജില്ല സെക്രട്ടറി എസ് ജയമോഹൻ കൊല്ലം മേയർ എ.കെ. ഹഫീസ്, വാർഡ് കൗൺസിലർ മഷ്ഹൂർ എന്നിവർക്കൊപ്പം നിരവധി ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. തീരദേശ മേഖലയെയും കൊല്ലം നഗരത്തെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത യാഥാർത്ഥ്യമായതോടെ റെയിൽവേ ഗേറ്റിലെ മടുപ്പിക്കുന്ന കാത്തിരിപ്പില്ലാതെ ഇനി ജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കും.

Kerala



