ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുഞ്ഞ് ഇന്നലെ രാത്രിയും അപർണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്.

ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.