മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന നാല് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നു.

നാട്ടിലെത്തിയ യുവാവ് പന്ത് കളിക്കാൻ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഇയാളോടൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. യുവാവിന് വിദേശത്ത് മങ്കിപോക്സ് ബാധിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

ചാവക്കാട് കുറിഞ്ഞിയൂർ സ്വദേശി (22) ആണ് മരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ശരീരത്തിൽ ചുവന്ന തിണർപ്പുകൾ ഉണ്ടായിരുന്നില്ല.