വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോന്നി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി സ്‌റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ് മരിച്ചത്. റാന്നി സ്വദേശി നൽകിയ പരാതിയിന്മേൽ ബിനുവിനെതിരെ കേസെടുത്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്ന ഇയാൾ രണ്ടാഴ്ചയായി ജോലിക്ക് ഹാജരായിരുന്നില്ല. പത്തനംതിട്ട എ.ആർ ക്യാമ്പിലാണ് ബിനു കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും കാറും തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ബിനുകുമാർ ഒളിവിൽ പോയത്. കേസ് രജിസ്റ്റർ ഒരു മാസം പിന്നിട്ടിട്ടും ബിനുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

എ.ആർ ക്യാമ്പിലെ ഒരു പോലീസുകാരന്റെ ലുങ്കിയിലാണ് ഇയാൾ തൂങ്ങി മരിച്ചത്. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറിന്റെ ആർ.സി ബുക്ക് പണയം വച്ച് 10 ലക്ഷം രൂപ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബിനുകുമാർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിലുള്ള നിരാശയാകാം മരണത്തിന് കാരണമെന്നാണ് നിഗമനം.