കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തവരും ബസുകള്‍ കത്തിച്ചവരും അറസ്റ്റിൽ

ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 322 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ കെട്ടിടം തകർക്കുകയും സ്കൂൾ ബസിന് തീയിടുകയും ചെയ്തവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് സിബി-സിഐഡി അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 13 നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിന്‍റെ പേരിലുളള അധ്യാപകരുടെ അമിത സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് ജൂലൈ 17ന് ജനക്കൂട്ടം സ്കൂൾ ആക്രമിച്ചിരുന്നു.