കര്‍ണാടക മുഖ്യമന്ത്രി യുവമോര്‍ച്ച നേതാവിന് മാത്രം സഹായം പ്രഖ്യാപിച്ചതിൽ വിവാദം

ബെംഗളൂരു: കഴിഞ്ഞ 10 ദിവസത്തിനിടെ കർണാടകത്തിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ വീട് മാത്രമാണ് സന്ദർശിച്ചത്. സന്ദർശന വേളയിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രവീൺ നെട്ടാരുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുഖ്യമന്ത്രി സംഭാവന ചെയ്തിരുന്നു.

ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഏകപക്ഷീയമായിരുന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക സഹായം ആർട്ടിക്കിൾ 14ന്‍റെ ലംഘനമാണെന്ന് വിമർശനമുയർന്നു. ദുരിതാശ്വാസ നിധി പാർട്ടി ഫണ്ടല്ലെന്നും പൊതുസ്വത്താണെന്നും മുസ്ലിം നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന സമാധാന യോഗം മുസ്ലീം നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. സർക്കാരിന്റെ വിവേചനപരമായ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

ഈ വിഷയത്തിൽ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ വിമർശനം, ബൊമ്മൈ ബിജെപിയുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്നുമായിരുന്നു.