ഓപ്പറേഷന്‍ കമല’യ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം; ഗുരുതര ആരോപണവുമായി കെ ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ് : തെലങ്കാനയില്‍ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’യ്ക്കു പിന്നില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.

ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചു. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഏജന്റുമാര്‍ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

ടിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാന്‍ ബിജെപി ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. നൂറ് കോടി രൂപ ബിജെപിയുടെ ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച്‌ തുഷാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.