ക്യാപ്റ്റൻ പറഞ്ഞു: പ്രാർഥിക്കുക, നമുക്ക് ‌ മുന്നിൽ മറ്റു വഴികളില്ല; കൊടുങ്കാറ്റിനും കൊള്ളക്കാര്‍ക്കും മുന്നിലെ നാവികജീവിതം

ഗൾഫിൽനിന്ന് യുഎസിലേക്കുള്ള യാത്രയായിരുന്നു അത്. കപ്പലിൽ നിറയെ ക്രൂഡ് ഓയിലുണ്ട്. മെഡിറ്ററേനിയൻ കടന്ന് അറ്റ്ലാന്റിക്കിലേക്കു കപ്പൽ പ്രവേശിച്ചിരുന്നു. അന്ന്, കടൽ പതിവില്ലാത്തവിധം പ്രക്ഷുബ്ധമായി. കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. കപ്പലിലെ ജീവൻരക്ഷാ ഉപകരണങ്ങൾപോലും പലതും കടലിൽ വീണു. ജീവനക്കാർ നിസ്സഹായരായി നിന്നു. ക്യാപ്റ്റൻ ഒരു ബ്രിട്ടിഷുകാരനായിരുന്നു, ദൈവവിശ്വാസി. അയാൾ ജീവനക്കാരെ വിളിച്ചുകൂട്ടി പറഞ്ഞു: ‘‘പ്രാർഥിക്കുക. നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല.’’ 30 വർഷം മുൻപത്തെ അനുഭവം പറയുമ്പോൾ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടിയുടെ വാക്കുകളിൽ മരണം മുന്നിൽകണ്ടതിന്റെ ഭീതിയൊന്നുമില്ല. 35 വർഷം നീണ്ട നാവിക ജീവിതത്തിൽ ഇങ്ങനെ പലതും കണ്ടു. കടൽകൊള്ളക്കാരെ അഭിമുഖീകരിച്ചു. ആ അനുഭവവും പങ്കുവച്ച അതേ ശാന്തതയോടെ അദ്ദേഹം പറഞ്ഞു: ‘‘കപ്പൽ യാത്രയിൽ അത്ര സാഹസികതയൊന്നുമില്ല. കപ്പൽ ജോലിക്കാരന് ലോകം ചുറ്റാമെന്നു പറയുന്നതിൽ അത്ര യാഥാർഥ്യവുമില്ല. വെറുതെ കടൽ ചുറ്റാമെന്നു മാത്രം. ഒരു ജോലി. മികച്ച ശമ്പളം. അതാണ് ഒരു മർച്ചന്റ് നേവിക്കാരനെ കടലിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ബാക്കിയെല്ലാം രണ്ടാമതു മാത്രം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ആ യാത്രയിൽ പക്ഷേ, തീർത്തും അപ്രതീക്ഷിതമായത് സംഭവിച്ചേക്കും. കടലുപോലെയാണ് കപ്പലോട്ടക്കാരന്റെ ജീവിതവും, തീർത്തും പ്രവചനാതീതം. കാറും കോളും നിറഞ്ഞ ആ യാത്രയെക്കുറിച്ചാണ് മനോരമ ഓൺലൈൻ പ്രീമിയം സൺഡേ സ്പെഷൽ. ക്രൂഡ് ഓയിൽ മോഷണവും കടൽക്കൊള്ളയുമടക്കമുള്ള കുറ്റങ്ങൾ ചാർത്തി നൈജീരിയൻ നാവികസേന അടുത്തിടെ പിടികൂടിയ മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരുടെ ജീവിതം ചർച്ചയാകുമ്പോൾ കടലിനെക്കുറിച്ച്, അതിലെ യാത്രയെക്കുറിച്ച്, മരണം മുന്നിൽക്കണ്ട അനുഭവങ്ങളെക്കുറിച്ച്…. “ഞെട്ടറ്റ്  കടലിലേക്ക്”

കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ മുദിയക്കാലിന്റെ അനുഭവം കടലിലേക്കു ‘ഞെട്ടറ്റ്’ വീഴുന്നതുപോലെയായിരുന്നു. 2008 ലായിരുന്നു അത്. പതിവു പരിശോധനയ്ക്കായി, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ലൈഫ് ബോട്ട് കടലിലിറക്കുമ്പോഴാണു സംഭവം. രാജേന്ദ്രനടക്കം 5 പേർ കയറിയ ബോട്ട് വലിയ ഇരുമ്പ് കയറിൽ തൂക്കി കടലിലേക്കിറക്കുകയാണ്. കടലിലൂടെ ഓടിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അപ്രതീക്ഷിതമായി, കയർ ഘടിപ്പിച്ച കൊളുത്തുപൊട്ടി ബോട്ട് കുത്തനെ കടലിൽ പതിച്ചു. ബോട്ട് തകർന്നു. അടഞ്ഞ രീതിയിലുള്ള ബോട്ടിലുള്ളവർക്കെല്ലാം പരുക്കേറ്റു. ഭാഗ്യംകൊണ്ടു മാത്രമാണു ജീവൻ തിരിച്ചുകിട്ടിയതെന്നു രാജേന്ദ്രൻ പറയുന്നു. അപ്രതീക്ഷിമായുണ്ടാകുന്ന ഒരനുഭവം, ചെറിയൊരു പിഴവ് ജീവിതത്തെയാകെ കീഴ്മേൽ മറിച്ചേക്കം. കലിതുള്ളുന്ന കടലും കടൽകൊള്ളക്കാരുമെല്ലാം ഇങ്ങനെ ഭീഷണിയായി മുന്നിൽ വരാം. ഇതിനെയെല്ലാം അതിജീവിച്ചാലും നാവികർ നിസ്സഹായരായിത്തീരുന്ന സമയമുണ്ട്. പല രാജ്യങ്ങളിലെയും നിയമങ്ങൾക്കു മുന്നിൽ അന്തിച്ചു നിൽക്കേണ്ടി വരുന്ന സമയം. ക്രൂഡ് ഓയിൽ മോഷണവും കടൽക്കൊള്ളയുമടക്കമുള്ള കുറ്റങ്ങൾ ചാർത്തി നൈജീരിയൻ നാവികസേന പിടികൂടിയിരിക്കുന്നത് 3 മലയാളികളടക്കമുള്ള നാവികരെയാണ്. മാർഷൽ ഐലൻഡിന്റെ പതാക വഹിക്കുന്ന എംടി ഹീറോയിക് ഇഡുൻ എന്ന കപ്പൽ മൂന്നു മാസം മുൻപാണു പിടിച്ചെടുത്തത്. അത്രയും കാലമായി മലയാളികളടക്കമുള്ള 26 ജീവനക്കാരും കസ്റ്റഡിയിലാണ്. കപ്പൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. അവരെങ്ങനെയാണ് ഇതു തരണം ചെയ്യുക? ശരിക്കും കടലിൽ ക്രൂഡ് ഓയിൽ മോഷണം സാധ്യമാണോ? ആരാണ് കടൽകൊള്ളക്കാർ? അവരെ എങ്ങനെയാണ് നേരിടുക? എന്താണ് ഒരു നാവികൻ നേരിടുന്ന ഭീഷണികൾ? വർഷങ്ങളായി ചരക്കുകപ്പലുകളിൽ നാവിക ജീവിതം നയിക്കുന്ന മലയാളികൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ്.

∙ കരകാണാ ജീവിതം

കാർഗോ കപ്പലിൽ ചീഫ് എൻജിനീയറായ കോട്ടയം സ്വദേശി സാനു പോൾ വർഗീസിന്റെ കഴിഞ്ഞ കപ്പൽയാത്ര 8 മാസം നീണ്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നാണു യാത്ര തുടങ്ങിയത്. അവിടെനിന്ന് അംഗോള- ഗൾഫ്- ബെൽജിയം- ചൈന- യുഎസ്- വീണ്ടും ഗൾഫ് എന്നിങ്ങനെ ലോകം ചുറ്റിയെങ്കിലും ഒരിക്കൽപോലും മണ്ണിലിറങ്ങിയില്ല. എല്ലാറ്റിനേയും അതിജീവിക്കാൻ കപ്പൽ ജീവനക്കാരനു കൃത്യമായി രീതികളുണ്ട്. കടൽ പ്രക്ഷുബ്ധമായാൽ, കടൽക്കൊള്ളക്കാർ പിന്തുടർന്നാൽ എന്തു ചെയ്യണമെന്നതിനു മാർഗനിർദേശങ്ങളുണ്ട്. അതു പഠിച്ചവർക്കു മാത്രമാണു കപ്പലിൽ ജോലി ചെയ്യാനാകുക. അതു പഠിച്ചതിന്റെയും പലപ്പോഴും പ്രയോഗിച്ചതിന്റെയും ആത്മവിശ്വാസം ഓരോ കപ്പലോട്ടക്കാരനിലുമുണ്ട്. പക്ഷേ, അവർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതൊന്നുമല്ല. അത് ഒറ്റപ്പെടലാണ്.ലോകം കാണനാഗ്രഹിച്ച് ഇറങ്ങിപ്പുറപ്പെടുന്നവന്റെ മുന്നിൽ അലയടിച്ചുയരുന്ന കടലല്ലാതെ മറ്റൊന്നുമില്ലാതിരിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണ്. പലപ്പോഴും കരയെന്നത് കപ്പൽ ജീവനക്കാരെ സംബന്ധിച്ച് ഒരു ദൂരക്കാഴ്ച മാത്രമാകും. വമ്പൻ നഗരങ്ങളിലെ കൂറ്റൻ കെട്ടിടങ്ങൾ ദൂരെ കാണാം. തീരത്തടുത്താലും നാടുകാണാനിറങ്ങുന്നത് ഇക്കാലത്തു പ്രയോഗികമല്ലെന്നു സാനു പറയുന്നു. എത്തപ്പെടുന്ന രാജ്യത്തെ ഏജൻസികളുടെ പരിശോധനകളും തീരത്തടുക്കുമ്പോൾ ചെയ്തു തീർക്കേണ്ട ജോലികളുമുണ്ടാകും. ഇരുപതോ മുപ്പതോ മണിക്കൂർ മാത്രമുള്ള ഈ തീരജീവിതം കഴിഞ്ഞ് വീണ്ടും കടലിലേക്ക്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ കപ്പലിൽ ഇരുപതോ മുപ്പതോ ആളുകളാണുണ്ടാകുക. ഇവർക്കിടയിലെ സൗഹൃദത്തിലൂടെയും കളികളിലൂടെയുമാണ് കപ്പൽ ജീവനക്കാർ സാമൂഹിക ജീവിതം കണ്ടെത്തുന്നത്. ടേബിൾ ടെന്നിസാണ് കപ്പലിലെ ഏറ്റവും പ്രധാന കായിക വിനോദമെന്നു പാലക്കുന്നിൽ കുട്ടി പറയുന്നു. ജിമ്മും നീന്തൽക്കുളവും കപ്പലുകളിലുണ്ടാകും. ഇതെല്ലാം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ നാവികനു മുന്നിലുള്ള മാർഗങ്ങളാണ്.ഒരേ ഒരു വഴി, കീഴടങ്ങുക

കടൽകൊള്ളക്കാരൻ പിന്തുടരുകയും അവർ കപ്പലിലേക്ക് ഏണി ഘടിപ്പിച്ച് കയറാൻ ശ്രമിക്കുകയും ചെയ്താൽ ആദ്യത്തെ വഴി വെള്ളം ചീറ്റിക്കലാണ്. തീയണയ്ക്കാനുള്ള പമ്പ് ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിക്കും. അവർ കപ്പലിൽ കയറുന്നതിനെ എങ്ങനെയും തടയുകയാണ് ലക്ഷ്യം. വെള്ളത്തിന്റെ ശക്തിയിൽ മിക്കവരും കപ്പലിൽ കയറാനാകാതെ തെറിച്ചുവീഴും. പക്ഷേ, ചിലർ വെള്ളം ചീറ്റിക്കുന്നതിനെ മറികടക്കും. അവരെയും തടയാൻ കപ്പലിനു ചുറ്റും കമ്പിവേലി ചുറ്റും. കപ്പലിന്റെ തട്ടിന് അതിരിടുന്ന റെയിലിനു ചുറ്റുമാണ് കമ്പി ഉയർത്തുക. ഇതിനെയും മറികടന്ന് കപ്പലിൽ കയറുന്നയാൾ ചില്ലറക്കാരനല്ല. അങ്ങനെയൊരാൾ കപ്പലിൽ കയറിയാൽ പിന്നെ ഒരേയൊരു മാർഗമേയുള്ളൂ. കീഴടങ്ങുക.കപ്പലിൽ നാവികർക്ക് ആയുധം കയ്യിൽ സൂക്ഷിക്കാനാവില്ല. ഏറ്റവും അടിയന്തര സാഹചര്യത്തിൽ മാത്രം എടുക്കാനായി ക്യാപ്റ്റന്റെ കയ്യിൽ മാത്രം ഒരു തോക്കുണ്ടാകും. സന്നാഹങ്ങളുമായെത്തുന്ന കടൽകൊള്ളക്കാരനെ നേരിടാൻ ശ്രമിച്ചാൽ നാവികർക്ക് ജീവഹാനി വരെ സംഭവിക്കാം. അതുകൊണ്ട് കീഴടങ്ങുകയാണ് സുരക്ഷിത വഴിയെന്ന് പാലക്കുന്നിൽ കുട്ടി പറയുന്നു. കുട്ടിയുടെ നാവിക ജീവിതത്തിനിടെ ഇങ്ങനെയൊരു കടൽകൊള്ളക്കാരൻ കപ്പലിൽ കയറിയിട്ടുണ്ട്. അയാളുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. അന്ന് കുട്ടിയുടെ കപ്പലിലെ നാവികരെയെല്ലാം കടൽ കൊള്ളക്കാർ കാബിനുകളിൽ അടച്ചു. അവരത്ര അപകടകാരികളായിരുന്നില്ല. പക്ഷേ, കണ്ണിൽകണ്ടതെല്ലാം കൈക്കലാക്കി അവർ പോയി.

എന്നാൽ, നാവികരുടെ ജീവൻവച്ച് വിലപേശുന്ന കടൽകൊള്ളക്കാരുമുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കൽ മേഖലയിലെ കടൽകൊള്ളക്കാർ. അവർ കപ്പലിൽ കയറിയാൽ വൻതുക ആവശ്യപ്പെട്ട് ജീവൻവച്ച് വിലപേശും. ഇന്ന്, നാവികസേന സജീവമായതോടെ കടൽ കൊള്ളക്കാർ വളരെയധികം കുറഞ്ഞെന്ന് സാനു പറയുന്നു. നൈജീരിയ അടക്കമുള്ള ചില മേഖലകളിൽ മാത്രമേ കടൽകൊള്ളക്കാരുള്ളൂ. അവരെ നേരിടാൻ കൂടുതൽ വഴികളുമുണ്ട്. കപ്പലിന്റെ ഏറ്റവും പ്രധാന ഭാഗമായ ‘ബ്രിഡ്ജി’നു ചുറ്റും ആയുധങ്ങളിൽനിന്ന് രക്ഷിക്കാനുള്ള ഫെൻസിങ് സംവിധാനവും ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ സുരക്ഷാ ഏജൻസികളുടെ സഹായവും തേടും. പിടിച്ചെടുക്കുമെന്നുറപ്പായാൽ, ജനറേറ്റർ ഓഫ് ചെയ്ത്, എൻജിൻ റൂമിൽ കയറിയിരിക്കും.കഴിഞ്ഞ യാത്രയിൽ നൈജീരിയൻ അതിർത്തിക്കു സമീപം വരെ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയെന്നു സാനു പറഞ്ഞു. നേവിയുടെ സാന്നിധ്യമുള്ള പ്രദേശം വരെയാണ് ഏജൻസി സുരക്ഷയൊരുക്കിയത്. അവിടം വരെ വലിയൊരു പ്രദേശം കടൽകൊള്ളക്കാരുടെ പ്രധാനകേന്ദ്രമാണ്. ഏജൻസി പറയുന്ന സമയത്തു മാത്രമാണ് കപ്പൽ ആ മേഖലയിലടെ കടന്നു പോകുക. ആ സമയം, ആയുധങ്ങളുമായി സ്പീഡ് ബോട്ടിൽ സുരക്ഷാ ജീവനക്കാർ കപ്പലിനെ പിന്തുടരുകയും ചെയ്യും. കടൽകൊള്ളക്കാരുടെ സാന്നിധ്യമുണ്ടെങ്കിൽ വെടിയുതിർക്കും. 2015ൽ സുരക്ഷാ ജീവനക്കാരുടെ സഹായംകൊണ്ടുമാത്രമാണ് കടൽകൊള്ളക്കാരിൽനിന്നു രക്ഷപ്പെട്ടതെന്നും സാനു പറഞ്ഞു.

∙ കടലിൽ എണ്ണ മോഷണമോ?

ഇങ്ങനെ പലവിധ മുൻകരുതലുകളോടെ, ജാഗ്രതയോടെയാണ് കപ്പലുകൾ യാത്ര നടത്താറുള്ളതെങ്കിൽ, എന്തുകൊണ്ടാണ് നൈജീരിയയിൽ മലയാളികളടക്കമുള്ളവർ പിടിയിലായത്. എന്താണ് അവർ ചെയത് തെറ്റ്? ആരോപിക്കപ്പെടുന്നതുപോലെ അവർ എണ്ണമോഷണം നടത്തിയോ? ഇല്ലെന്ന് നാവികർ ഒരേ സ്വരത്തിൽ പറയുന്നു. എണ്ണ മോഷണമെന്നത് കടലിലെ സാഹചര്യങ്ങളറിയാത്തവർ പറയുന്ന വാദം മാത്രമാണ്. കടലിൽ എണ്ണമോഷണം സാധ്യമല്ലെന്ന് രാജേന്ദ്രൻ പറയുന്നു. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ കടലിൽ അതിർത്തി ലംഘിച്ചിട്ടുണ്ടെങ്കിൽ അതതു രാജ്യത്തെ നേവിയുടെ ഇടപെടലിനു കാരണമായേക്കും. ഒരു രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുമ്പോൾ ആ രാജ്യത്തിന്റെ പതാക കപ്പലിൽ ഉയർത്തണം. ഒരു രാജ്യത്തിന്റെ തുറമുഖത്തിൽ കപ്പൽ അടുപ്പിക്കാൻ അവിടുത്തെ ഒരാളുടെ സഹായം അനിവാര്യമാണെന്ന് കുട്ടി പറയുന്നു. കപ്പലിൽ എണ്ണ കയറ്റാൻ യന്ത്ര സംവിധാനങ്ങളുടെ സഹായവും വേണം. എന്നിരിക്കെ മോഷണം എന്ന വാക്ക് അസ്ഥാനത്താണ്. തുറമുഖം അധികാരികളറിയാതെ എണ്ണ കപ്പലിൽ കയറ്റാൻ സാധ്യമല്ല. വമ്പൻ പൈപ്പ് കപ്പലുമായി ഘടിപ്പിച്ചാണ് എണ്ണ കപ്പലിലേക്കു കയറ്റുന്നത്. നൈജീരിയയിൽ നിലവിൽ മലയാളികൾ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾക്കു കാരണം അവിടത്തെ ഭരണകർത്തക്കളും വിമതസംഘങ്ങളും തമ്മിലുടെ തർക്കാമാകാമെന്നാണ് കുട്ടിയുടെ വിലയിരുത്തൽ. അതിന്റെ പേരിൽ, ഒന്നുമറിയാത്ത നാവികരെ ബന്ധികളാക്കിയതാകാമെന്നും അദ്ദേഹം പറയുന്നു. എന്താണ് കൃത്യമായി സംഭവിച്ചത് എന്നറിയാൻ ഭാവനകൾക്കു പിന്നാലെ പോകാതെ കാത്തിരിക്കണമെന്നാണു കുട്ടിയുടെ അപേക്ഷ. ഇത്തരം സാഹചര്യങ്ങളിൽ അഹിതമായതു സംഭവിക്കാതെ പരിഹാരമുണ്ടാകും. ഇന്റർനാഷണൻ‌ മാരിടൈം ഓർഗനൈസേഷൻ അടക്കമുള്ളവ വിഷയത്തിൽ ഇടപെടും. സമയമെടുത്തായാലും ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു കുട്ടിയുടെ വിശ്വാസം. കേരളത്തിലെ നാവികരാകെ ഈ ഉറച്ച വിശ്വാസവുമായി നൈജീരിയയിൽ പിടിയിലായവർക്കു പിന്തുണയുമായുണ്ട്.

∙ ഞങ്ങളും പ്രവാസികൾ

ഒരിക്കലും തീരാത്ത പരിശീലനങ്ങളാണ് നാവിക ജോലിയുടെ പ്രത്യേകത. 6 മാസത്തെ പ്രീ സീ (Pre Sea) ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങുന്ന നാവികൻ കൃത്യമായ ഇടവേളകളിൽ കൂടുതൽ പരിശീലനം നേടി സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടതുണ്ട്. ഫയർ സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, റെസ്ക്യു ബോട്ടിങ് എന്നിവയിലെല്ലാം 5 വർഷം കൂടുമ്പോൾ സർട്ടിഫിക്കറ്റ് പുതുക്കണം. ഇതിനു പുറമെ, നാവിക ജോലി ചെയ്യന്നതിനുള്ള കണ്ടിന്യൂസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് 10 വർഷത്തിലൊരിക്കൽ പുതുക്കേണ്ടതുണ്ട്. നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളുള്ളത്. മിക്കതും സ്വകാര്യ മേഖലയിൽ. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള ഈ കോഴ്സുകൾ നൽകാൻ സർക്കാർ മേഖലയിൽ സ്ഥാപനം വേണമെന്ന് നാവികർ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് കാലമേറെയായെന്ന് രാജേന്ദ്രൻ പറയുന്നു. കാസർകോട് കോട്ടിക്കുളത്ത് ഇപ്പോൾ പ്രവർത്തനം തുടങ്ങിയ കേരള മാരിടൈം ബോർഡിന്റെ സ്ഥാപനത്തെതന്നെ വിപുലീകരിച്ചുകൊണ്ട് മർച്ചന്റ് നേവിക്കാർക്ക് ആവശ്യമായ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള കോഴ്‌സുകൾ തുടങ്ങുന്നതിനുള്ള നടപടി വേണമെന്നാണ് ആവശ്യം. ധാരാളം നാവികരുള്ള പ്രദേശമാണു കോട്ടിക്കുളം. തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നാവികർക്കുണ്ട്. സമ്പാദിക്കുന്നതു മുഴുവൻ നാട്ടിൽ ചെലവഴിക്കുന്നവരാണ് നാവികർ. ധാരാളം വിദേശനാണ്യം രാജ്യത്തെത്തിക്കുന്നവർ. ജോലിക്കായി കപ്പലിൽ കയറിയാൽ പിന്നെ ചെലവുകളൊന്നുമില്ല. കപ്പലിൽനിന്നിറങ്ങിയാൽ മുഴുവൻ സമ്പാദ്യവുമായാണു നാട്ടിലേക്കു മടങ്ങുക. പക്ഷേ, മറ്റു പ്രവാസികൾക്കുള്ള പരിഗണന തങ്ങൾക്കു സർക്കാരിൽനിന്നു ലഭിക്കുന്നില്ലെന്നു രാജേന്ദ്രൻ പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനു നടപടിയുണ്ടായത്. അവഗണനക്കാലം അവസാനിപ്പിക്കണമെന്നും നാവികർ ആവശ്യപ്പെടുന്നു.