സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി; വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല

കോഴിക്കോട് : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന്കലക്ടറും പൊലീസ് കമ്മിഷണറും ചേർന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട് . സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി. മത സ്പർധ വളർത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പർധ വളർത്തുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ല. എന്നാൽ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സർക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാൽ അടിച്ചമർത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. അദാനിയുടെ ഹർജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിർമാണ പ്രവർത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്ത സമരസമിതി അതെല്ലാം ലംഘിച്ച ശേഷം അവർ നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദ്യമുയർത്തി.