വിഴിഞ്ഞം അക്രമത്തിനിടെ വീട്ടിൽ നിന്ന് വീഡിയോ പകർത്തിയ ഗര്‍ഭിണിയെ കൊല്ലാൻ സമരക്കാരുടെ ശ്രമം, കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിനിടെ ഗര്‍ഭിണിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 50 പേര്‍ക്കെതിരെ കേസെടുത്തു. മുല്ലൂര്‍ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്‌ച നടന്ന സംഘര്‍ഷത്തിനിടെ അക്രമികള്‍ വധഭീഷണി മുഴക്കിയത്. തന്നെ അസഭ്യം വിളിച്ച്‌, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, കല്ലെറിയുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

മുല്ലൂര്‍ സ്വദേശിനി ഗോപികയാണ് പരാതിക്കാരി. തുറമുഖ സമരത്തിനെതിരെ സംഘടിച്ച ജനകീയ സമിതി പ്രവര്‍ത്തകരെ സമരക്കാര്‍ ഓടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീടിനുള്ളില്‍ നിന്ന് ഗോപിക മോബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരില്‍ ചിലര്‍, ഗോപികയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും അക്രമം ചിത്രീകരിക്കാന്‍ ശ്രമിച്ച ഗോപികയെ ആക്രമിക്കാനും ശ്രമിച്ചു.

എന്നാല്‍, ഗോപിക താന്‍ ഗര്‍ഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും നിലവിളിച്ചു. ഇത് കേട്ട സമരക്കാര്‍ തന്നെയും ഗര്‍ഭസ്ഥ ശിശുവിനെയും അസഭ്യം വിളിക്കുകയും കല്ലെറിയുകയും ചെയ്‌തെന്നും ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രമാണ് തനിക്ക് കല്ലേറില്‍ പരിക്ക് ഏല്‍ക്കാതിരുന്നതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഗോപിക പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ വധശ്രമം, കലാപം ഉണ്ടാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം വിളിക്കല്‍, വീടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, മുതലുകള്‍ നശിപ്പിക്കല്‍ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് വിഴിഞ്ഞം പൊലീസ് സമരക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.