![](https://www.tipofindia.com/wp-content/uploads/2022/12/16sabarimala.jpg)
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കൊണ്ടുവന്ന പദ്ധതികൾ പാളി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് എത്തിയ പാശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആയത്. ആറും ഏഴും മണിക്കൂറുകൾ കാത്തുനിന്നിട്ടും സന്നിധാനത്തെത്താൻ കഴിയാത്തത് തിരക്കുനിയന്ത്രിക്കുന്നതിലെ വീഴ്ചയെന്നാണ് പരാതി.ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരെത്തിയ ശനിയാഴ്ച നടപ്പന്തലിൽ വലിയ തിക്കും തിരക്കുമായിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ കാര്യമായി നീങ്ങാനായില്ല. തുടർന്ന് ഭക്തരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇടക്ക് ബാരിക്കേട് മറികടക്കാൻ ഭക്തർ ശ്രമം നടത്തി.
പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരും കുരുക്കിൽപ്പെട്ടു. പതിനെട്ടാം പടിക്ക് താഴെ വൻ തിരക്കുണ്ട്. എന്നാൽ ഫ്ലൈ ഓവറിൽ ആളില്ല. ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദിക്കുന്നുണ്ട്. ഇതോടെ, പതിനെട്ടാംപടി കയറിവരുന്നവർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന അവസ്ഥയാണ്.