ചൈന ആക്രമിക്കാൻ തയ്യാറെടുക്കുന്നു ,മോദി ഉറങ്ങുന്നു. ജനങ്ങൾ നിങ്ങളെ താഴെയിറക്കിയും, കുറിച്ച് വെച്ചോളൂ,രാഹുൽ ഗാന്ധി

ജയ്‌പൂർ : അതിർത്തിയിൽ ചൈന നടത്തുന്നത് യുദ്ധത്തിനുള്ള മുന്നൊരുക്കമാണെന്നും എന്നാൽ കേന്ദ്രസർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി. ഒൻപതാം തീയതി അരുണാചൽ പ്രദേശിലെ തവാങിൽ ഇരുഭാഗത്തെയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിൻ്റെ വാക്കുകൾ. സംഘർഷത്തിൽ ഇരുരാജ്യങ്ങളുടെയും സൈനികർക്ക് പരിക്കേറ്റെന്നും ഇന്ത്യൻ സൈനികർക്ക് ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

കേന്ദ്രസർക്കാർ വിവരങ്ങൾ മറച്ചു വെക്കാനുള്ള ശ്രമമാണ് നടത്തുന്നത് . അധികകാലം വിവരങ്ങൾ മറച്ചുവെക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിനിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ ചൈന അതിർത്തിയിൽ നടത്തുന്നത് കേവലം കയ്യേറ്റമല്ലെന്നും അവർ യുദ്ധത്തിന് ഒരുങ്ങുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. “ചൈനയുടെ രീതി നോക്കുക, അവർ ലഡാഖിലും അരുണാചൽ പ്രദേശിലും മുന്നൊരുക്കങ്ങൾ നടത്തുകയാണ്. പക്ഷെ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.

തവാങിലെ യാങ്തീ സെക്ടറിൽ 300ഓളം വരുന്ന ചൈനീസ് സൈനികർ യഥാർത്ഥ നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു . മേഖലയിലെ 17,000 അടിയോളം ഉയരം വരുന്ന മലമേഖലയിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് ട്രൂപ്പിൻ്റെ ശ്രമത്തെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു എന്ന് സൈനികവൃത്തങ്ങൾ പറയുന്നു. സംഘർഷത്തിനു തൊട്ടുപിന്നാലെ ഇരുവിഭാഗവും പിന്മാറുകയും ചെയ്തു.

രണ്ട് വർഷം മുൻപ് ലഡാഖിലെ ഗാൽവൻ താഴ്വരയിൽ ഉണ്ടായ സംഘർഷം മേഖലയിലെ സ്ഥിതി വഷളാക്കിയിരുന്നു. ഇരുസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ചൈനയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിനു ശേഷം പ്രശ്നപരിഹാരത്തിനായി നയതന്ത്രതലത്തിലും സൈനികതലത്തിലും പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പൂർണപരിഹാരം കാണാനും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് അരുണാചൽ അതിർത്തിയിലെ പ്രശ്നം.

രാഷ്ട്രീയ ശക്തി വീണ്ടെടുക്കാനും രാജ്യവ്യാപകമായി സാന്നിധ്യം ശക്തിപ്പെടുത്താനുമായി ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകുകയാണ് കോൺഗ്രസ്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന യാത്ര നിലവിൽ രാജസ്ഥാനിലാണ്. 17 ദിവസം കൊണ്ട് രാജസ്ഥാനിലടെ 500 കിലോമീറ്റർ യാത്ര ചെയ്യാനാണ് കോൺഗ്രസിൻ്റെ പദ്ധതി.സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളവും തമിഴ്നാടും പിന്നിട്ടാണ് മറ്റു സംസ്ഥാനങ്ങളിൽ പ്രവേശിച്ചത്. ഡിസംബർ 21ന് ഹരിയാനയിലായിരിക്കും യാത്ര അവസാനിക്കുന്നത്.