മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി, ക്ഷണിച്ചത് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ

ദില്ലി: മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. മാത്രമല്ല ലോകകപ്പിനെ കുറിച്ചും മോദി പരാമർശിച്ചു. വികസന തടസ്സത്തിന് ചുവപ്പ് കാർഡ് കാണിച്ചുവെന്നും ഫുട്ബോൾ ജ്വരം പടരുമ്പോൾ എന്തു കൊണ്ട് ഫുട്ബോൾ പദം ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ മേഖലയിലെ വികസനത്തിലുണ്ടായിരുന്ന തടസ്സങ്ങൾ സർക്കാർ നീക്കിയെന്നും മോദി കൂട്ടിച്ചേർത്തു. മേഘാലയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനം തുടരുകയാണ്. രാവിലെ മേഘാലയയിലെ ഷില്ലോങ്ങിൽ എത്തിയ മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ത്രിപുരയിലെക്ക് തിരിക്കുന്ന പ്രധാനമന്ത്രി ആകെ 6800 കോടി രൂപയുടെ വിവിധ പദ്ദതികൾക്ക് ഇന്ന് തറക്കല്ലിടും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.