ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കേരളത്തിൻ്റെ ഭാഗ്യം; സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രം​ഗത്ത്. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ സി.കെ ശ്രീധരനെതിരെ സംസാരിക്കുമ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ സ്ത്രീവിരുദ്ധ പരാമർശം. ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിൻ്റെയും ഭാഗ്യമാണെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന ആളാണ് ശ്രീധരനെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസ് വിട്ടു സിപിഐഎമ്മിലെത്തിയ സി കെ ശ്രീധരനാണ് പെരിയ കൊലക്കേസ് പ്രതികൾക്കായി കേസ് വാദിക്കുന്നത്. കേസ് ഏറ്റെടുക്കാമെന്നു കൊലപ്പെട്ട ശരത്‍ലാലിൻ്റെയും കൃപേഷിൻ്റെയും കുടുംബത്തെ വിശ്വസിപ്പിച്ച ശേഷം തിരക്കാണെന്നു പറഞ്ഞു പിന്മാറുകയായിരുന്നു ഇയാൾ. സർക്കാർ കൊലപാതകികൾക്ക് ഒപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

പെരിയ ഇരട്ടക്കൊലപാതകത്തിൽ ഇരകൾക്കൊപ്പം നിന്ന ശ്രീധരൻ ഇന്ന് കോട്ടിട്ട് വേട്ടക്കാർക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ കാഴ്ച നാം കാണേണ്ടി വരും. ശ്രീധരൻ നടത്തിയത് ചതിയും വഞ്ചനയുമാണ്. കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് പറയാൻ അയാൾക്കെന്താ കണിയാൻ്റെ പണിയുമുണ്ടോ?. യൂദാസും പിലാത്തോസും കൂടി ചേരുന്നതാണ് സി കെ ശ്രീധരൻ. ശ്രീധരൻ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ആയത് ബിജെപിയുടെ പിന്തുണയോടെയാണ്. അങ്ങനെ വൈസ് ചെയർമാൻ സ്ഥാനം അലങ്കരിച്ച ആൾ ഇന്ന് ബിജെപിക്ക് എതിരാണെന്നു പറയുന്നത് എന്തു മാന്യതയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.

ഒരു വക്കീലിനെ സംബന്ധിച്ചിടത്തോളം ഏത് കേസും ഏറ്റെടുക്കാം. ശ്രീധരൻ വാദിച്ചു തോറ്റ കേസുകൾ ഒരുപാടുണ്ട്. ലീഗുകാരെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസിനായി ഇദ്ദേഹം ഹാജരായി. കോൺഗ്രസിൻ്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ച ആളാണ് ശ്രീധരൻ. ഇപ്പോൾ സിപിഐഎമ്മിൻ്റ അംഗമായി. സി കെ ശ്രീധരൻ്റെ രാഷ്ട്രീയസദാചാര പ്രസംഗം വാസവദത്തയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.