കോവിഡ്: ചൈനയിൽ ദിവസവും 9,000 മരണം, ജനുവരിയിൽ രൂക്ഷമാകും

കാൻബറ∙ ചൈനയിൽ ദിവസവും കോവിഡ് ബാധിച്ച് 9,000 പേർ മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടിഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ എയർഫിനിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. കോവിഡ് രഹിത ലക്ഷ്യം കൈവരിക്കുന്നതിനായി ചൈനയിൽ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തെത്തിയതോടെ പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് കോവിഡ് വ്യാപനം അനിയന്ത്രിതമായത്.

ഡിസംബറിൽ 100,000 പേർ മരിച്ചെന്നാണ് റിപ്പോട്ടിൽ പറയുന്നത്. 18.6 മില്യൻ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിയോടെ 3.7 മില്യൻ കോവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടും. ജനുവരി 23 ഓടെ 584,000 മരണം ഉണ്ടാകും. മാർച്ചോടു കൂടി ഒരു ബില്യൻ ആൾക്കാർ കോവിഡ് ബാധിതരാകും. നിലവിൽ 30 ശതമാനം വരുന്ന 400 മില്യൻ ആളുകൾക്ക് രോഗം ബാധിച്ചുകഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആളുകൾ പതിവ് പോലെ ജോലിക്ക് പോകുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ മാത്രമേ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നുള്ളു. കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് ചൈന പുറത്തുവിടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകത്ത് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ വ്യാപനമാണ് ചൈനയിൽ നടക്കുന്നതെന്ന് ചൈനയുടെ നാഷനൽ ഹെൽത്ത് കമ്മിഷൻ (എൻഎച്ച്സി) കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അപാർട്മെന്റിന് തീപിടിച്ച് പത്ത് പേർ മരിച്ചതോടെയാണ് ജനം പ്രക്ഷോഭം തുടങ്ങിയത്. കെട്ടിടത്തിന് തീപിടിച്ചത് അണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ സംഘം എത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ മൂലം ഇവിടേക്ക് പോകാൻ സാധിക്കാത വന്നു. ഇതോടെ പത്ത് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ പിന്നീട് കർശന നിയമങ്ങൾ എടുത്തുനീക്കാൻ‌ സർക്കാർ തയാറാകുകയായിരുന്നു.