കരുണ തേടുകയാണ് ഈ 164 പേർ

തിരുവനന്തപുരം ∙ കരുണ തേടുകയാണ് ഈ 164 പേർ; മനോദൗർബല്യം പൂർണമായി മാറിയെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും വീട്ടുകാർ കൂട്ടിക്കൊണ്ടുപോകാതെ സംസ്ഥാനത്തെ 3 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലായി കഴിയുന്നവർ. തിരുവനന്തപുരം പേരൂർക്കടയിൽ 100 പേരും കോഴിക്കോട് കുതിരവട്ടത്തു 39 പേരും തൃശൂരിൽ 25 പേരുമാണു ബന്ധുക്കളെത്തുന്നതും കാത്തിരിക്കുന്നത്.

ഉത്തരേന്ത്യക്കാരാണു കൂടുതലെങ്കിലും മലയാളികളും ഏറെയുണ്ട്. മിക്കവരും 25–60 പ്രായക്കാർ. 10 വർഷമായും മറ്റും മാനസികാരോഗ്യകേന്ദ്രത്തിൽത്തന്നെ കഴിയുന്നവരുണ്ട്. ചിലപ്പോൾ സന്നദ്ധ സംഘടനകളെത്തി കൂട്ടിക്കൊണ്ടുപോകാറുണ്ടെങ്കിലും ഇങ്ങനെയുള്ളവരുടെ എണ്ണം ഓരോ ദിവസവും കൂടുമ്പോൾ എന്തുചെയ്യുമെന്ന ചോദ്യം ആരോഗ്യവകുപ്പിനെ അലട്ടുന്നു.തെറ്റായ വിലാസം നൽകി ആശുപത്രിയിലാക്കിയശേഷം ബന്ധുക്കൾ മുങ്ങിയ കേസുകളേറെ. ചികിത്സയ്ക്കെത്തിക്കുമ്പോൾ നൽകുന്ന ഫോൺ നമ്പർ പലരും പിന്നീടു മാറ്റാറുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. പേരൂർക്കട കേന്ദ്രത്തിൽ ഇത്തരത്തിൽ കുടുങ്ങിപ്പോയവരുടെ യഥാർഥ വിലാസം കണ്ടെത്താൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഐടി മിഷന്റെയും സഹകരണത്തോടെ ഈയിടെ ആധാർ മേള നടത്തിയിരുന്നു.