കൊല്ലം ചിതറയിൽ വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം; യുവാവിനെ അറസ്റ്റ് ചെയ്തു

കൊല്ലം∙ വളർത്തുമൃഗങ്ങളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷാണ് അറസ്റ്റിലായത്. ക്ഷീരകർഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്.

പശുവിനെ റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ അഴിച്ചുമാറ്റി കെട്ടാൻ എത്തിയപ്പോൾ പ്രതി പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. സലാഹുദ്ദീൻ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടി രക്ഷപെട്ട സുമേഷ് വീടിനുള്ളിൽ കയറി. ചിതറ പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടിയത്.മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അന്ന് പരാതി നൽകിയില്ല. ലൈംഗിക അതിക്രമം നേരിൽ കണ്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ലഹരിക്ക് അടിമയായ ഇയാൾ, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയങ്ങളിൽ അതിക്രമം കാണിക്കാറുണ്ടെന്ന് പരാതികളുണ്ട്.സ്കൂൾ കുട്ടികൾക്കു നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്. പൊലീസ് എന്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചു രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു. ചടയമംഗലം, പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിൽ കുറ്റം ചെയ്തവർ നേരത്തെ പിടിയിലായിരുന്നു.