80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമടിച്ച പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. ലോട്ടറിയടിച്ച സന്തോഷത്തിന് സജീവ് സുഹൃത്തുക്കള്‍ക്ക് പാർട്ടി സല്‍ക്കാരത്തിനിടെ വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്.  രാത്രിയിൽ സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ സുഹൃത്തുക്കളുമായി ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു.മദ്യ സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരതളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ വൈകുന്നേരത്തോടെ മരണം സംഭവിച്ചു.പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.പാങ്ങോട് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.