മഹാരാഷ്ട്രയിൽ ക്ഷേത്രപരിസരത്തെ മരം കടപുഴകി വീണ് 7 മരണം; നിരവധിപ്പേർക്ക് പരുക്ക്

മുംബൈ ∙ മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിലെ മരം വീണ് ഏഴുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. കനത്ത മഴയിലും കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി ക്ഷേത്രത്തിന്റെ തകര ഷീറ്റിനുമുകളിൽ വീഴുകയായിരുന്നു.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.

ക്ഷേത്രത്തിൽ ചടങ്ങുനടക്കുന്നതിനാൽ സംഭവസമയം 40 ഓളം പേർ ഷെഡിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മരം വീണതോടെ എല്ലാവരും ഷെഡിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ ജെസിബി ഉപയോഗിച്ച് ഷെഡിനു മുകളിലെ മരം നീക്കിയതിനാൽ മരണനിരക്ക് കുറയ്ക്കാനായെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർ അകോല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും ബാലാപുരിലെ ആശുപത്രിയിലും ചികിത്സ തേടി.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി.