‘ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ’; അനുശോചിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യൻ സർക്കസിനെലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം.

ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1951 ലാണ് ജെമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി സർക്കസ് തുടങ്ങിയത്. 1977 ഒക്ടോബർ 2 ന് ജംബോ സർക്കസ് തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13നായിരുന്നു ശങ്കരന്റെ ജനനം.

പലചരക്ക് ബിസിനസ് ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് വിരമിച്ച ശേഷമാണ് എന്നും തന്നെ ഭ്രമിപ്പിച്ചിട്ടുള്ള സർക്കസിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നത്.

കൽക്കത്തയിലെ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായാണ് സർക്കസ് ലോകത്ത് ശങ്കരൻ പേരും പ്രശസ്തിയും നേടുന്നത്. റെയ്മൻ സർക്കസിലും ദീർഘകാലം ശങ്കരൻ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശങ്കരൻ വിജയ സർക്കസ് സ്വന്തമാക്കുന്നത്. താൻ വാങ്ങിയ സർക്കസ് കമ്പനിയ്ക്ക് തന്റെ ജന്മരാശിയുടെ പേര് മതിയെന്ന് ശങ്കരൻ തീരുമാനിച്ചതോടെ വിജയ സർക്കസ് ജെമിനി സർക്കസ് ആയി മാറുകയായിരുന്നു. 1977ലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി അദ്ദേഹം ജംബോ സർക്കസും ആരംഭിക്കുന്നത്.

പരേതയായ ശോഭനയാണ് ഭാര്യ. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, രേണു ശങ്കർ