അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണം; ഹർജി അടിയന്തരമായി പരി​ഗണിക്കണമെന്ന് രാഹുൽ ​ഗാന്ധി

അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരി​ഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ​ഗാന്ധി. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്.കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണം എന്നാണ് ആവശ്യം. ശിക്ഷ സസ്പെൻഡ് ചെയ്തില്ലെങ്കിൽ അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

സൂറത്ത് ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പങ്കജ് ചമ്പനേരി പറഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്‌ എതിരായ രാഹുലിന്റെ അപ്പീൽ നേരത്തേ സൂറത്ത്‌ സെഷൻസ്‌ കോടതി തള്ളിയിരുന്നു.തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരൻ ആണെന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ ഹർജി.രാഹുലിന് രണ്ടുവർഷം തടവു ശിക്ഷ വിധിച്ചതിന് എതിരായ പ്രധാന അപ്പീലിൽ, മെയ് 20ന് മാത്രമേ സെഷൻസ് കോടതി വാദം ആരംഭിക്കൂ. അപ്പീലിൽ തീർപ്പാകും വരെ രാഹുലിന് ലഭിച്ച ജാമ്യം തുടരുമെന്നാണ് ഉത്തരവ്. നേരത്തെ അയോഗ്യനക്കപ്പെട്ട രാഹുൽ, സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.