ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ചുഴലിക്കാറ്റായി മാറും,കേരളത്തിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കേരളത്തിനു ജാഗ്രത നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ, മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ജാ​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൻറെ തെക്കൻ ഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലോ, പ്രഭാവത്തിലോ ഇനിയും വ്യക്തത കൈവന്നിട്ടില്ല. എന്നിരുന്നാലും ഞായറാഴ്ചയോടെ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നൽകുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കാലവസ്ഥാ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.