സ്വർണ്ണക്കടത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരൻ കരിപ്പൂരിൽ അറസ്റ്റിൽ

മലപ്പുറം: ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച  35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി.ഇന്നലെ വൈകുന്നേരം 8:15 ന്  എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിൽ ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെ സ്വർണ്ണവുമായി വിമാനത്താവളത്തിന്‌ പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് ഇയാൾ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.